28 July 2012

ഋതു..


ഇലകള്‍ കൊഴിഞ്ഞതും 
പൂക്കള്‍ വിടര്‍ന്നതും 
വേനല്‍ ചൂടിലെരിയുന്ന മണ്ണിന്‍റെ 
നെഞ്ചിലേക്കാണ്.. 
ഋതുക്കള്‍ക്കു വിരുന്നൊരുക്കി 
കാലം നഗ്നയായി.. 
മാറു പിളര്‍ന്ന പുഴ 
രക്തസാക്ഷിയായി..

26 July 2012

ജന്മ ദിനം..

ഇതുപോലെ തിമിര്‍ത്തു പെയ്തൊരു മഴയിലേക്കായിരിക്കണം 
ഒച്ചയിട്ട്, 
ആര്‍ത്തു കരഞ്ഞു ഞാന്‍ ജനിച്ചു വീണിട്ടുണ്ടാവുക...
അന്നു പെയ്ത മഴയെന്‍റെ ആത്മാവിലും തൊട്ടിരുന്നിരിക്കണം....
പിന്നീട് 
ഓര്‍മ്മയിലെ മഴക്കാലങ്ങള്‍ക്കെല്ലാം 
പറയാന്‍ ഒരുപാട് ഉണ്ടായിരുന്നു.... 
ആത്മ സഖിയെന്ന പോലെ....

ഇന്ന് 
ആ പകലിന്‍റെ സ്മരണ പുതുക്കി 
മറ്റൊരു ജന്മദിനം കൂടെ പൊട്ടിയുദിച്ചു.. 
ഭ്രാന്തന്‍ ചിന്തകള്‍ക്ക്‌ വെള്ളമൊഴിച്ചു കൊണ്ട് 
മഴ സൂര്യനും മുമ്പേ മാനം അലങ്കരിച്ചുകൊണ്ടെത്തിയിരുന്നു....

വെയിലൊന്നു കണ്ണു തുറന്നപ്പോള്‍ 
മുറ്റത്തെ, ചോര തിന്ന ചെമ്പരത്തിപ്പൂക്കളിറുത്ത്‌ 
ഞാനൊരു പൂച്ചെണ്ടുണ്ടാക്കി, 
മഴ ഒളിഞ്ഞു നോക്കാറുള്ള എന്‍റെ ജാലകത്തിനടുത്തു വെച്ചു. 
പിന്നെ നോക്കുമ്പോള്‍ 
ആ പൂക്കളില്‍ നിറയെ 
മുത്തുകള്‍ വിതറിയപോല്‍ മിഴിനീര്‍ തുള്ളികള്‍...!!!
ആരാണ് കണ്ണുകള്‍കൊണ്ടവയെ ചുംബിച്ചതാവോ...
മഴ തന്നെയായിരിക്കണം...
മറ്റാരുമീവഴി വരാനിടയില്ലല്ലോ....
ഇത്രനാളും ചിരിക്കയാണെന്നു എന്നെ പറ്റിച്ച മഴ...!
പ്രവചനങ്ങള്‍ തെറ്റിച്ചു 
ഇന്നു എന്‍റെ ആഴങ്ങളില്‍ ചിതറിത്തെറിച്ചു...

18 July 2012

മുറിഞ്ഞ നിഴലുകള്‍..


ഇവരുടെ വഴിരേഖയില്‍
നിഴലു മുറിച്ചിട്ടത് ഞാനാണ്.
വഴിമാറി,
ഞാന്‍ പിച്ചിയിട്ട പനിനീര്‍പ്പൂവിന്‍റെ
ഇതളുകളില്‍
ഒളിച്ചു നിന്ന്‍
നൃത്തം ചെയ്തു,
രണ്ടുറുമ്പുകള്‍!!